ഓരോ വാക്കുമോരോ വാതിലുകളാവുന്നു
വാക്കിന്റെ ഹൃദയം പോലെ
മുറിയൊഴിഞ്ഞേ കിടക്കുന്നു...
വാക്കിന്റെ ഭിത്തിയിൽ
വരഞ്ഞിട്ട കോലങ്ങൾ ചിരിക്കുന്നു.
വിളർത്ത വരകളിൽ
വിതുമ്പുന്ന ചുണ്ടുകൾ...
വാക്കൊരു ചിത്രമായി ചിരിക്കുന്നു!
വാക്കെവിടെയെന്നു തിരയവേ,
വിളികൾക്കപ്പുറത്തെവിടെയോ
വാക്കൊരു ധ്വനിയായി മറയുന്നു...
വാക്കിന്റെ വാതിലുകൾക്കപ്പുറത്തേതോ
വിരിയിട്ട ജാലകം വിതുമ്പി നിൽക്കുന്നു.
വിരിയൊതുക്കവേ കാണുന്നു,
വാക്കൊരു പൂക്കാലമായി
പൂത്തു നിൽക്കുന്നു...
വാക്ക് ഗിരി നിരകളാവുന്നു,
നീർ നദികളാവുന്നു,
നാദ തരങ്കിണിയാവുന്നു.
വാക്കുകൾ കാഴ്ചകൾക്കപ്പുറത്ത്
പ്രപഞ്ച പ്രകാശമാവുന്നു,
വാക്കിന്റെ വെട്ടം
വഴികാട്ടിയാവുന്നു.
വാക്കെന്റെ ഞരമ്പിൽ പൂക്കുന്നു.
വാക്കുണർന്നെന്റെ
വീഥിയും വിളക്കുമാവുന്നു...
വാക്കെന്നിലേക്കുള്ള വാതിലുകളാവുന്നു
വാക്ക്,ഞാൻ തന്നെയാവുന്നു...!
_രമേഷ്. സി.പി